04/07/2021
മത്സ്യവില്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് പങ്കുവെയ്ക്കാനുള്ളത്,
തിരുവനന്തപുരം ജില്ലയിലാണ് മത്സ്യ വില്പന നടത്തുന്ന വനിതകൾ ഏറ്റവുമധികമുള്ളത്. ഇവർക്ക് പലപ്പോഴും ബസുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുമ്പോൾ അമിത കൂലി ഉൾപ്പടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുണ്ടാവാറുണ്ട്.
ഇത് മനസ്സിലാക്കിയാണ് ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേർന്ന് "സമുദ്ര" എന്ന പേരിൽ മത്സ്യ വില്പനക്കാരായ വനിതകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നത്.
ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻ്റണി രാജുവും, കെഎസ്ആർടിസി എം.ഡി. ഡോ. ബിജു പ്രഭാകറുമായി നടത്തിയ ചർച്ചയിലാണ് ഇത് തീരുമാനിച്ചത്. ഇതിനായി 3 ബസ്സുകളിൽ ആവശ്യമായ രൂപമാറ്റം വരുത്തി തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന തരത്തിൽ തിരുവന്തപുരം ജില്ലയിൽ യാത്രാസൗകര്യം ഒരുക്കുന്നതിന് സജ്ജമാക്കും.
ഡീസൽ, സ്പെയർപാർട്സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി ഒരു ബസ്സിന് പ്രതിവർഷം 24 ലക്ഷം എന്ന ക്രമത്തിൽ 3 ബസ്സുകൾക്ക് പ്രതിവർഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിൻ്റെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തുന്നതാണ്.
മത്സ്യ വില്പനയിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് മാത്രം യാത്ര സൗജന്യമായിരിക്കും. ഒരു വാഹനത്തിൽ 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏർപ്പെടുത്തുന്നതാണ്. പദ്ധതി ഓഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , കെ എസ് ആർ ടി സി ഡയറക്ടർ ഡോ.ബിജു പ്രഭാകർ ഐ എ എസ്, ഫിഷറീസ് ഡയറക്ടർ ലത ഐ എ എസ്, വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.